Thursday, September 4, 2008

കൊറിയന്‍ സുന്ദരി...

ബി.ടെക് പഠനത്തിന്‍റെ ഭാഗമായി നടന്ന മെയ്ന്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ എറണാകുളത്ത് പോയിരുന്ന കാലം... ഞങ്ങള്‍ പ്രൊജക്റ്റ്‌ മുഴുവന്‍ ആക്കണമെന്ന് ഒരു ആഗ്രഹവും ഇല്ലാത്ത ഒരു സ്ഥാപനത്തില്‍ ആയിരുന്നു ഭാഗ്യം കൊണ്ട് ഞങ്ങള്‍ എത്തിപ്പെട്ടത്... അത് കൊണ്ട് എറണാകുളത്തെ എല്ലാ തീയെറ്ററുകളും കാണാന്‍ പറ്റി...


ഫാദെര്‍ജിയുടെ സഹകരണ മനോഭാവം മൂപ്പര്‍ സെക്രട്ടറി ആയിരുന്ന സഹകരണ ബാങ്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതുകൊണ്ട്, നാട്ടിലെ ഒരു തീയേറ്ററിന്‍റെ പടിക്കും എന്‍റെ ചവിട്ട് എല്‍ക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല... അക്കാലത്തൊക്കെ ഒരു സിനിമ ടിക്കറ്റ് എനിക്കൊരു വിലക്കപ്പെട്ട കനി ആയിരുന്നു... എനിക്കായിട്ട് ഒരു കനി ഉണ്ടേല്‍ അതാണ്‌ തേങ്ങ... അങ്ങനെ സിനിമ കണ്ടു നടക്കേണ്ട പ്രായത്തില്‍ ഞാന്‍ വേലായുധേട്ടന്‍ വലിച്ചിടുന്ന തേങ്ങ പെറുക്കി കൂട്ടിയും തെങ്ങിന് വെള്ളം നനച്ചും കഴിഞ്ഞു പോന്നു... ഹെന്ത് കഷ്ടമാണെന്ന് നോക്കണേ...


അപ്പോഴാണ്‌ പ്രൊജെക്ടിന്‍റെ ആനുകൂല്യത്തില്‍ ഫാദെര്‍ജിയുടെ വക എറണാകുളത്തേക്ക് എനിക്കൊരു വിസ പാസ്സാവുന്നത്... അവിടെ എത്തിയത് മുതല്‍ പ്രൊജക്റ്റ്‌ കാലാവധിയായ രണ്ടു മാസക്കാലം ഞങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തത് മുഴുവന്‍ സിനിമ തീയേറ്ററുകളില്‍ ആയിരുന്നു... പിന്നെ ഡോക്യുമെന്റേഷന്‍ സുഭാഷ് പാര്‍ക്കിലെ 'കിളി'കളെ പറ്റിയും...


അങ്ങനെ പൈ ദോശകള്‍ തിന്ന് , സിനിമകള്‍ കണ്ടു നടന്നു രണ്ടു മാസം ആവാറായപ്പോഴാണ് പ്രൊജക്റ്റ്‌ ചെയ്യാനാണല്ലോ വന്നത് എന്ന ബോധം ഉണ്ടായത്... ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാപനവും ഞങ്ങളെ പോലെ പ്രൊജക്റ്റ്‌ ഒന്നും ചെയ്യാതെ ആണ് അത് നടത്തുന്നത് എന്ന് മനസ്സിലായപ്പോള്‍, കുറച്ച് ഉറക്കം കളഞ്ഞാണെങ്കിലും ഒരു സാധനം സൃഷ്ടിച്ചെടുത്തു... അല്ലേലും കോളേജിലെ ഡെമോ എന്തേലും ഒക്കെ കാണിച്ച് രക്ഷപ്പെടാം... അച്ഛന്‍ "കാണിക്കെടാ നിന്‍റെ പ്രൊജക്റ്റ്‌ ഡെമോ" എന്ന് പറയുന്നത് സ്വപ്നം കണ്ടാല്‍ എങ്ങനെ ഉറക്കം വരും....


അവസാന പ്രൊജക്റ്റ്‌ ദിവസം സ്ഥാപനത്തില്‍ ഇരുന്നു, സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അവന്‍റെ തന്ത എന്ന ഇ-മെയില് ഐഡി ഉണ്ടാക്കി പച്ച തെറി പാരഗ്രാഫ് ആയി തിരിച്ച് മെയില് ചെയ്തു പുറത്തിറങ്ങി... രണ്ടു പ്രോഗ്രാമിങ്ങ്‌ പുസ്തകങ്ങളും അടിച്ച് മാറ്റി... പരമാവധി മുതലാക്കണമല്ലോ... മാനേജര്‍ക്കുള്ള മെയില്‍ ആദ്യം വായിക്കുക റിസെപ്ഷനില്‍ ഇരിക്കുന്ന ലീന എന്ന സുന്ദരിപ്പെണ്ണ് ആണല്ലോ എന്ന സന്തോഷം ആയിരുന്നു ഷെനിലിന്‍റെ മുഖത്ത്.... അവള്‍ അതില്‍ പുതുതായി ചേര്‍ത്ത തെറികളുടെ അര്‍ത്ഥം മാനേജരോട് ചോദിക്കുന്നത് അവന്‍ വീണ്ടും വീണ്ടും മനസ്സില്‍ കണ്ടു...


അവസാന ദിവസങ്ങളില്‍ സിനിമ കാണാത്തത് കൊണ്ട് ഉണ്ടായ അനധികൃത സേവിംഗ്സ് ഒരു ഷൂ വാങ്ങിച്ച് തീര്‍ക്കാം എന്ന തീരുമാനത്തോടെ മറൈന്‍ ഡ്രൈവിനും സുഭാഷ് പാര്‍ക്കിനും ഇടയിലുള്ള റോഡ്-സൈഡ് ഷോപ്പില്‍ എത്തി... ഒരു നേപ്പാള്‍ സുന്ദരിയുടെ [ കൊറിയനോ, നേപ്പാളോ, മണിപ്പൂരോ ഏതോ ഒന്ന്... കണ്ണിന്‍റെ സ്ഥാനത്ത് ഒരു വരയെ ഉള്ളൂ.. ഉറങ്ങുവാണോ എന്ന് സംശയം...] കടയില്‍ കേറി... 2 ഇഞ്ച്‌ കനത്തില്‍ സോള്‍ ഉള്ള 4 കൊല്ലം ഇട്ടാലും തേഞ്ഞു പോകാത്ത ഒരെണ്ണം എടുത്ത് വില ചോദിച്ചു... 450 ഉലുവ..


അറിയാവുന്ന ഇംഗ്ലീഷ് എടുത്തിട്ട് അലക്കി... തകര്‍പ്പന്‍ വിലപേശല്‍... 250 വരെ എത്തിച്ചു...
കൂടെ ഉണ്ടായിരുന്ന ദീപക്കിനോട് ഞാന്‍ പറഞ്ഞു... "250 രൂപേടെ കോളൊന്നും ഇതിനില്ല... 200 നു കിട്ടിയാല്‍ എടുത്താ മതി..."

"വേണ്ടെന്കില്‍ വച്ചിട്ട് പോടേ... 200 നു വേണേല്‍ വേറെ വല്ല സ്ഥലത്തും പോ..."

എവിടുന്നാണ് ഇതു കേട്ടതെന്നു അറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, അത് വരെ ഇംഗ്ലീഷില്‍ അലക്കിയിരുന്ന കൊറിയന്‍ പെണ്ണ് പച്ച മലയാളത്തില്‍ താങ്ങുന്നു...

ഞാനാകെ ചാണകത്തില്‍ ചവിട്ടിയ പോലെ ആയിപ്പോയി...

Friday, July 25, 2008

ഗോള്‍...!

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏതോ ഒരു കൊല്ലത്തില്... ലോകകപ്പ് ഫുട്ബോള്‍ നടന്നു കൊണ്ടിരുന്ന കാലം... ടി.വികള്‍ വളരെ അപൂര്‍വ്വം ആയിരുന്നെങ്കിലും ഫുട്ബോള്‍ നാട്ടിലെല്ലാം സജീവേഷ് ആയിരുന്നു... ഈ ഖുദാമിന്റെ ഏത് ഭാഗത്താണ് ഈ രാജ്യങ്ങള് എന്ന് പോലും അറിയില്ലെലും പലരും ബ്രസീലുകാരും അര്ജന്റീനക്കാരും നൈജീരിയക്കാരും എല്ലാമായി...


കൂളിംഗ് ഗ്ലാസും ഹവായ് ചെരിപ്പും, കക്ഷത്തില് കത്തുകളുടെ കെട്ടും ആയി നടക്കുന്ന പോസ്റ്റുമാന്‍ ഗോപാലേട്ടന്‍ ആയിരുന്നു ആ പ്രദേശത്തെ ആദ്യ ടി.വിക്കാരന്‍... അതില് നാട്ടുകാരുടെ ആരുടേലും മണി ഓര്‍ഡര്‍ കലര്ന്നിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്...


ഗോപാലേട്ടന്റെ വീട്ടിലെ ടീ.വി വച്ച മുറി ഞായറാഴ്ച വൈകുന്നേരമായാല്‍ അയല്‍ വീടുകളിലെ സ്ത്രീകളും കുട്ടികളുമായി നിറയും. സിനിമയും കണ്ടു പ്രതികരണം പരിപാടിയുടെ വിലാസവും പറഞ്ഞു കഴിയാതെ വല്ല്യമ്മച്ചിമാര് പോലും അനങ്ങില്ല. ഒരു തീയേറ്റര്‍ എഫെക്ടാ... ഇതൊന്നും തീരെ ഇഷ്ടമല്ലെങ്കിലും തന്റെ ടീ.വിക്കു കിട്ടുന്ന പബ്ലിസിറ്റി കളയണ്ട എന്ന് കരുതി മൂപ്പര് സ്വന്തം വായ മ്യൂട്ട് അടിച്ച് ഇരിക്കും... പോരാത്തതിന് ഏതേലും തള്ളമാര് പ്രാകി ടീ.വീടെ പിക്ചര്‍ ട്യൂബ് ഗുഡ് ബൈ പറഞ്ഞാല്‍ എല്ലാം തീര്‍ന്നു...


അങ്ങനെ ഇരിക്കുമ്പോളാണ് ലോകകപ്പ് വരുന്നത്... ഫുട്ബാളില് ഒരു ടീമില് എത്ര ആളുണ്ടാകും എന്ന് ചോദിച്ചാല് "അങ്ങനെ പ്രത്യേകിച്ച് എണ്ണമൊന്നും ഇല്ല... രണ്ടു ടീമിലും കൂടി സുമാറ് ഒരു ഇരുപത്തഞ്ചു പേരു കാണും..." എന്ന് ആധികാരികമായി പറയുന്നവനാണെങ്കിലും ഗോപാലെട്ടനും ഒരു ഫുട്ബാള്‍ ഫാനായി....


പാതിരാത്രികളില് ഗോപാലേട്ടന്റെ വീട്ടില് കൂട്ടുകാരെല്ലാം കളികാണുവാന് ഒത്തുകൂടല് പതിവായി... കളിക്കാരെയും റെഫറിയെയും ഉപദേശിച്ചും തെറി പറഞ്ഞും ഡ്രിബ്ളിംഗ്, ടാക്ലിംഗ് എന്നീ കടു കട്ടി വാക്കുകള് പറഞ്ഞും ഗോപാലേട്ടന് തകര്‍ത്തു കയറി.... എങ്കിലും ഗോപാലെട്ടന് ആകെ എതിര്‍പ്പുണ്ടായിരുന്നത് ഗോള്‍ അടിക്കുമ്പോലുള്ള കൂക്കി വിളികളാണ്...


ആയിടക്കാണ് ഒരു ദിവസം കളികാണാന്‍ കൊപ്ര പണിക്കാരന്‍ അണ്ടി ബാബുവും മനോജേട്ടനും [അന്ധകന്‍ എന്ന് വിളിക്കും... ഞങ്ങള്‍ ആരും അല്ല, മൂപ്പരുടെ അമ്മ കാര്‍ത്ത്യായനി ഏടത്തി തന്നെ ഇട്ട പേരാണ് ..] കൂടി ഗോപാല്‍ജിയുടെ വീട്ടില്‍ പോയത്... മനോജേട്ടനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ വേറെ ഒരു ബ്ലോഗു തന്നെ തുടങ്ങേണ്ടി വരും... നാലാം ക്ലാസ്സില്‍ വര്‍ഷാവസാനം എങ്ങനെയെങ്കിലും ജയിക്കാന്‍ വേണ്ടി അറബി പരീക്ഷ കൂടി എഴുതാന്‍ പോയത് മുതല്‍ കിണറുപണിക്കിടയില്‍ സോമര്‍സാല്‍ട്ടടിച്ച് കിണറിനകത്ത് പിക്കാസിനും കൈക്കോട്ടിനും ഒക്കെ ഇടയില്‍ ഏതാണ്ട് 'S' പോലെ വീണത്‌ വരെ, കുറെ ഏറെ കഥകള്‍..


നാട്ടില്‍ ചില ചെറിയ ഫുട്ബോള്‍ കളികള്‍ കണ്ടതോഴിച്ചാല്‍ ഫുട്ബാളിനെ പറ്റി വല്യ വിജ്ഞാനം ഒന്നും ഇല്ലാത്ത ഇവര്‍, കളിക്കാരുടെ ദേശിയ ഗാനം പാടാന്‍ തുടങ്ങുന്നത് മുതല്‍... "ഇതിറ്റിങ്ങള് എന്താപ്പോ പാടണത്..."... "ഒന്റ്യൊക്കെ ഷൂന്‍റെ അടീല് മുള്ളാണ്... ബാക്കിള്ളോരെ ചവിട്ടാനാ.. " എന്നിങ്ങനെ ഗോപാലേട്ടനെ ചോദ്യങ്ങള്‍ ചോദിച്ചും തങ്ങളുടെ അസ്സംപ്ഷന്‍സ് പുറപ്പെടുവിച്ചും വെറുപ്പിക്കാന്‍ തുടങ്ങി...


അങ്ങനെ ഇരിക്കുമ്പോള്‍ ഏതോ ഒരു കളിക്കാരന്‍ വളരെ മനോഹരമായി ഒരു ഗോള്‍ അടിച്ചു... ഉടനെ, ഗോള്‍ അടിച്ചത് തന്റെ അമ്മായീടെ മകനാണെന്ന പോലെ അണ്ടി ബാബു നിലവിളിച്ചു കൊണ്ട് ഉയര്ന്നു ചാടി... ഗാലെറിയില്‍ ഇരിക്കുന്നവര്‍ ഒരുമിച്ചു കൂവിയപോലെ... അണ്ടി ബാബുവിന് പ്രത്യേകിച്ച് ടീം ഒന്നുമില്ലെന്കിലും ഗോള്‍ അടിച്ചത് ഗോപാലേട്ടന്റെ എതിര്‍ ടീം ആയിരുന്നു... ഗോപാലേട്ടന്‍ അണ്ടിയെ ഒരു മാതിരി ലുക്ക് കൊടുത്തിട്ട്, അത് ഫൌള്‍ ആണെന്ന് ആരോടുമാല്ലാതെ പറഞ്ഞുകൊണ്ട് റീപ്ലെയ്ക്ക് വേണ്ടി കാത്തു നിന്നു...


റീപ്ലേ കാണിച്ചു കഴിഞ്ഞതും അണ്ടി ബാബു വീണ്ടും നിലവിളിച്ചു കൊണ്ട് ഉയര്ന്നു ചാടി...

"അതാ അടിച്ചിക്കിന്ന ഓന്‍, അത് പോല തന്നെ ഒന്നൂടീം...".

ഗോപാലേട്ടന്‍ ചാടി എഴുന്നേറ്റു... പൂമുഖതിരുന്ന ബാബുവിനും മനോജേട്ടനും മുന്നില്‍ വാതില്‍ അടഞ്ഞു... സംഗതി ഒന്നും പിടികിട്ടിയില്ലെങ്കിലും, വാതില്‍ അടയുന്നതിനു മുന്‍പായി അവര്‍ ഇപ്രകാരം കേട്ടു... "കളി അറിയാത്ത നായിന്‍റെ മക്കള്‍ ഒക്കെ കളി കാണാന്‍ വന്നോളും..."..


നാട്ടിലെ ഫൂടബാളില്‍ റീപ്ലേ ഇല്ലാത്തത് അണ്ടി ബാബുന്റെ കുറ്റം ആണോ....
[ചേട്ടന്‍ പറഞ്ഞു കേട്ട കഥകളിലൊന്ന്...]

Saturday, May 24, 2008

ദൈവത്തിന്‍റെ വികൃതികള്‍...

സ്റ്റാറിംഗ്:

ആനന്ദ് കൃഷ്ണന്‍ - നല്ല ഉയരം, ഒത്ത തടി. കളറിന്റെ കാര്യത്തില്‍ ബ്ലാക്ക് ബോര്‍ഡ് പുറകില്‍ നില്ക്കും. രണ്ടാഴ്ച ഇരുന്നു മെനക്കെട്ടു കഴുകിയാലും ഫോട്ടോ നെഗറ്റീവ് പോലിരിക്കും...


ലേഖ - കുവലയ നയനി, മധുവാദിനി, ഉഢുരാജമുഖീ, മൃഗരാജകടി, ഗജരാജവിരാജിത മന്ദഗതി . കണ്ണിനു ലേശം കാഴ്ച കുറവാണെന്നു തോന്നുന്നു. [അല്ലെന്കില്‍ ഈ പണിക്ക് മേനക്കെടില്ലല്ലോ]. മലയാളം കണ്ടാല്‍ ഏതാണീ ഗോത്രഭാഷ എന്ന് ചോദിക്കും.


കഥോളജി:

ഡിഗ്രി കഴിഞ്ഞു അട്ടം നോക്കി ഇരുന്ന ആനന്ദിനെ വിധി കൊണ്ടെതിച്ചത് സജീഷ് എന്ന സുന്ദരനായ ചെറുപ്പക്കാരന്‍ ജനിച്ചു വളര്‍ന്ന ചാത്തമംഗലം എന്ന ഗ്രാമത്തില്‍. അങ്ങനെ ചാത്തമംഗലത്തെ പന്ത്രണ്ടാം മൈല്‍ എന്ന ബസ്സ് സ്റ്റോപ്പിനടുത്തെ C.E.D.T.I യില്‍ M.C.A പഠിക്കാന്‍ എന്ന വ്യാജേന ആനന്ദക്കുട്ടന്‍ ചേര്ന്നു. ഇന്‍ ഫാക്റ്റ്, നമ്മുടെ നായിക ലേഖയും തെരഞ്ഞെടുത്തത് അതേ പാതയായിരുന്നു. വിധിയെ തടുക്കാന്‍ ലേഖയുടെ അച്ഛനും ആവില്ലല്ലോ.



തങ്ങള്‍ തമ്മില്‍ പ്രണയതിലാവുമെന്നു ആനന്ദോ ലേഖയോ സാക്ഷാല്‍ ഈശ്വരനോ വിചാരിച്ചിരുന്നില്ല. ആദ്യമെല്ലാം "ഏതാണീ തമിഴന്‍" എന്ന ചിന്തയോടെ എല്ലാവരും നമ്മുടെ സല്‍സ്വഭാവിയായ ചെക്കനെ അവഗണിചെങ്കിലും അവരെല്ലാം അവന്റെ ഉറ്റ സുഹൃത്തുക്കളായി. പാട്ടു പാടിയും തമാശ പറഞ്ഞും അവന്‍ എല്ലാവരെയും കയ്യിലെടുത്തു. അവരുടെ കയ്യിലുള്ളതും എടുത്തു.



ലേഖയെ കണ്ടപ്പോള്‍ തന്നെ ചെറിയ ഒരു ഇഷ്ടം അവന്റെ മനസ്സില്‍ പൊട്ടി മുളച്ചു. പക്ഷെ അത് ഏത് പെണ്‍കുട്ടീനെ കാണുമ്പോളും ഡിഫോള്‍ട്ടായി തനിക്ക് തോന്നാറുള്ളതായതിനാല്‍ അവനത് കാര്യമായി എടുത്തില്ല. ഒരിക്കല്‍ ഇവരെല്ലാം കമ്പ്യൂട്ടര്‍ ലാബില്‍ ഇരിക്കുന്ന സമയം. എല്ലാവരും ചാറ്റിങ്ങിലാണ്. ഇതേ സമയം നമ്മുടെ ദൈവം അങ്ങേരുടെ കാല്‍കുലേട്ടറില് ലേഖയുടെ കുടുംബക്കാരുടെ പാപത്തിന്റെ കണക്ക് കാല്‍കുലേറ്റ്‌ ചെയ്യുകയായിരുന്നു. എത്ര കണക്കു കൂട്ടീട്ടും ലേശം ക്രെഡിറ്റ് വരുന്നു. "ഇതിങ്ങനെ വച്ചു നീട്ടിയാല്‍ ശരിയാവില്ല. കണക്കെല്ലാം പെട്ടന്ന് സെറ്റില്‍ ചെയ്യണം".... മൂപ്പരുടനെ ക്ലിക്ക് ചെയ്തു....."സെറ്റില്‍ ദ പാപം ഓഫ് ലേഖ കുടുംബം"..."Task executed..."...ഉടനെ ലേഖയുടെ സിസ്റെത്തില്‍ ഒരു ചാറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു....

Anand: Hi....



അവന്റെ മുന്നിലെ ഒരു പ്രശ്നമായിരുന്നു ലേഖക്ക് മലയാളത്തില്‍ ചാറ്റാനാവില്ല എന്നത്. ദൈവമവനെ ഹിന്ദി പഠിപ്പിച്ചു... രണ്ടു പേരും ഹിന്ദിയില്‍ തകര്‍ത്തു ചാറ്റി.... ദൈവം ലേഖയുടെ കണ്ണുകള്‍ക്ക് ചെറുതായി മങ്ങലെല്‍പ്പിച്ചു... അതോടെ ലവള്‍ ലവന്റെ പ്രണയത്തില്‍ വീണു... C.E.D.T.I യിലെ ഓരോ പുല്ലും അതിലെ ഓരോ പ്രാണിയും അവരുടെ പ്രണയം കണ്ടു കോരിത്തരിച്ചു... ദൈവം തന്റെ മോനിടര്‍ നോക്കി ചെറുതായി ചിരിച്ചു...."Paapam settled...!"



ഇന്നു രണ്ടു പേരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയേര്‍സ്... പക്ഷെ ആനന്ദ് കോയമ്പത്തൂരും ലേഖ ചെന്നയിലും... ആനന്ദ് C.T.S ലും ലേഖ T.C.S ലും... എന്ത് ചെയ്യാം... വിധിയെ രണ്ടാമത് തടുക്കാനും ലേഖയുടെ അച്ഛനു ആവില്ലല്ലോ... വീണ്ടും ആരോ പാപം ചെയ്തതിന്റ്റെ പേരില്‍ ഇവരുടെ കല്യാണം കഴിഞ്ഞിരിക്കുന്നു...


ഈ ദൈവത്തിന്‍റെ ഓരോരോ വികൃതികള്‍...!!!

Saturday, January 19, 2008

ഇതുതാണ്ടാ ഡ്രസ്സ്‌ കോഡ്...!

ദീപക്കും പിന്നെ മൊതലാളി എന്ന് അറിയപ്പെടുന്ന ഷെനിലും ചെന്നൈയില്‍ പുതിയ വീട്ടിലേക്ക് താമസം മാറി കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞു കാണും.... കമ്പ്യൂട്ടറിന്റെ മോനിടരിനെ തറപ്പിച്ച് നോക്കി Temenos കമ്പനിയുടെ മൂന്നാം നിലയില്‍ ഒരു മൂലക്ക് ഇരുന്ന ദീപക്കിന്റെ ഫോണ്‍ പെട്ടന്ന് ശബ്ദിച്ചു....

Mothalali Calling....

ഈ കാലന്‍ എന്തിനാണ് ഈ സന്ധ്യാ നേരത്ത് വിളിക്കുന്നത്... കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.."എന്താടാ...?" ...


"നീ റൂമിന്റെ താക്കോലും എടുത്ത് ഒന്നു താഴേക്ക് വന്നേ..."



ഇവനെന്താ എന്റെ ഓഫീസില്‍ വന്നത്... അവന്‍ റൂമില്‍ തന്നെ ആയിരുന്നല്ലോ...പിന്നെ താക്കോല്‍ എന്തിനാ... അവന്റെ കയ്യിലും ഒരു എക്സ്ട്രാ താക്കോല്‍ ഉണ്ടല്ലോ... ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ദീപക് താഴേക്ക് ഇറങ്ങി ചെന്നു...



എന്തോ കണ്ട് പേടിച്ച പോലെ ദീപക് പെട്ടന്ന് നിന്നു... നോക്കുമ്പോള്‍, പക്കാ പ്രൊഫഷണല്‍ ആയി ആളുകള്‍ വര്‍ക്ക്‌ ചെയ്യുന്ന മേട്രോസിറ്റിയിലെ Temenos ന്‍റെ പത്തു നില കെട്ടിടത്തിന്റെ റിസപ്ഷനില്‍ ഒരു ലുങ്കിയും ടീഷര്‍ട്ടും ഇട്ടു ചിരിച്ച് കൊണ്ടു നില്ക്കുന്നു നമ്മുടെ ഷെനില്‍... സേക്യൂരിട്ടിക്കാരെല്ലാം അദ്ഭുത്തോടെ അവനെ നോക്കി നില്‍ക്കുന്നു...





ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍....:

നൈറ്റ് ഷിഫ്റ്റില്‍ കസേരകള്‍ അടുപ്പിചിട്ട് നല്ലവണ്ണം ഉറങ്ങുന്നതു കൊണ്ട് പകല്‍ ഉറങ്ങേണ്ട ആവശ്യം ഇല്ലാതെ ടീ.വിയും കണ്ടിരുന്ന ഷെനിലിനു പെട്ടന്നൊരു ആഗ്രഹം... ഒരു ഒമ്ലെറ്റ് കഴിക്കണം... കുറ്റം പറയാനൊക്കില്ല...ആര്ക്കും തോന്നിയേക്കാവുന്ന ഒരു ആഗ്രഹം... അതിനായി പത്തു രൂപയും എടുത്ത് പുറത്ത് കടന്നു വാതിലടച്ചു...

"ഛെ...താക്കോല്‍ എടുക്കാന്‍ മറന്നു..."

താക്കോല്‍ എടുക്കാന്‍ വാതില്‍ തുറന്നു... ഒരു തോന്നല്‍ മാത്രം... വാതില്‍ തുറന്നില്ല...
ചുമ്മാ അടച്ചാലെ ലോക്കാവുന്ന ഡോറായിരുന്നു അത് എന്ന് മനസ്സിലാക്കുന്നത് വരെ അവന്‍ ഹാണ്ടിലുമായി ഗുസ്തി പിടിച്ചു... ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലാത്തതിനാല് അവന്‍ ഒരു ഓട്ടോ പിടിച്ച് Temenos ലേക്ക് പോന്നു...

Temenos ലേക്ക് ആ വേഷത്തില്‍ കേറി ചെല്ലാന്‍ ഒരു ഉളുപ്പും ഇല്ലാത്തവന്‍ എന്തിന് ബസ്സില്‍ പോകാതെ ഓട്ടോക്ക്‌ 120 രൂപ ചെലവാക്കി എന്ന് മാത്രം ഒരു പിടിയും കിട്ടുന്നില്ല..!